ന്യൂഡൽഹി: കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് റെയിൽവെ ടൈംടേബിൾ കമ്മിറ്റിയുടെ അംഗീകാരം. മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടാനും ചൊവ്വാഴ്ച സെക്കന്തരബാദിൽ ചേർന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്തു. പാസഞ്ചർ അമ്നിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്.

തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കാൻ രാമേശ്വരത്തേക്ക് കൂടുതൽ തീവണ്ടികൾ അനുവദിക്കണമെന്ന് പി കെ കൃഷ്ണദാസ് റെയിൽ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടിക്ക് നിവേദനം നൽകിയിരുന്നു. രാമേശ്വരത്തേക്ക് നേരിട്ട് തീവണ്ടിയില്ല എന്ന ദീർഘകാല പ്രശ്‌നമാണ് ടൈംടേബിൾ കമ്മിറ്റിയുടെ ശുപാർശയോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

കന്യാകുമാരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എത്തിയാൽ മാത്രമേ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിൻ സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. വടക്കേ മലബാറിൽനിന്ന് ബംഗളൂരുവിലേക്ക് കൂടുതൽ തീവണ്ടി വേണമെന്ന ആവശ്യവും ദീർഘകാലമായി ഉള്ളതാണ്. കണ്ണൂർ വരെയുള്ള യശ്വന്ത്പൂർ എക്സ്‌പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും ഒരു പരിധിവരെ പരിഹാരമാവും.