പാറ്റ്‌ന: ബിഹാറിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ ബിജെപി നേതാവ് മരിച്ചു. ബിജെപി ജഹനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങ്(40) ആണു മരിച്ചത്.

വിധാൻസഭാ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിനിടെ അബോധാവസ്ഥയിലായ സിംഗിനെ പാറ്റ്‌ന മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. അതേസമയം, വിജയ് സിംഗിന്റെ ശരീരത്ത് മുറിവുകളോ പരിക്കേറ്റ പാടുകളോ ഇല്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ എന്ന് പാറ്റ്‌ന മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.

ക്രൂരമായ ലാത്തിചാർജിലാണ് വിജയ് സിങ് മരിച്ചതെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. നൂറുകണക്കിനു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് നേതാക്കൾ ആരോപിച്ചു.