കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനത്തിന് പോയ ആദ്യസംഘം കണ്ണൂരിൽ തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് 143 തീർത്ഥാടകരുമായി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. 72 പുരുഷന്മാരും 71 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഓഗസ്റ്റ് രണ്ട് വരെ 13 വിമാനങ്ങൾ കൂടി എത്താനുണ്ട്. അടുത്ത ഹജ്ജ് വിമാനം ഞായറാഴ്ച 11.45നാണ്. വ്രതശുദ്ധിയോടെ തങ്ങളുടെ ജീവിതാഭിലാഷം പൂർത്തിയാക്കിയെത്തിയ ഹജ്ജ് തീർത്ഥാടകർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

പി.ടി.എ റഹിം എംഎൽഎ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, മുൻ എംഎൽഎ എംവി ജയരാജൻ, നോഡൽ ഓഫീസർ എംസികെ അബ്ദുൾ ഗഫൂർ, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, പി ടി അക്‌ബർ, സഫർ കയാൽ, കെ സുലൈമാൻ ഹാജി, എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ്, കിയാൽ എം ഡി ദിനേശ് കുമാർ, വി കെ സുബൈർ ഹാജി, എ കെ ജി ഹോസ്പിറ്റൽ ചെയർമാൻ പി പുരുഷോത്തമൻ, യൂസഫ് പടനിലം എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു.