കൊച്ചി: കേരളത്തിലുടനീളം വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുക കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. എറണാകുളം എളങ്കുളത്ത് താമസിക്കുന്ന സതീഷ് ചന്ദ്രൻ(66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സലിം(50) എന്നുവിളിക്കുന്ന മൈമൂദ് , പെരുമാനൂർ ആലപ്പാട്ട് കോസ്സ് റോഡിൽ ബിജു(48) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.

മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതിന് KMRL ൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2021 കാലയളവിൽ പ്രതിയുടെ എളങ്കുളത്തുള്ള വസതിയിൽ വച്ച് നേരിട്ട് 2 ലക്ഷം രൂപയും, അക്കൗണ്ട് മുഖാന്തിരം 9 ലക്ഷവും ഉൾപ്പെടെ 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തിൽ സമാനരീതിയിൽ കേരളത്തിലുടനീളം 50-ാളം ഉദ്യോഗാർത്ഥികൾ ഇതു പോലെ കാംകോ, ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ്്, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ദേവസ്വംബോർഡിന്റ കീഴിലുള്ള കോളേജുകൾ എന്നീ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലിക്കുവേണ്ടി വൻതുകകൾ നൽകി വഞ്ചിതരായിട്ടുണ്ടെന്നാണ് വെളിവായിട്ടുള്ളത്.

പ്രാഥമികാന്വേഷണത്തിൽ പ്രതിയുടെ അക്കൗണ്ട് മുഖാന്തിരം 2 കോടിയോളം രൂപ കൈപ്പറ്റിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. സമാനകുറ്റത്തിന് കോട്ടയം, കണ്ണൂർ ജില്ലകളിൽ സതീഷ് ചന്ദ്രനെതിരെ കേസുകൾ ഉണ്ട്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ മുന്മന്ത്രിയുടെ അസ്സി.പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സാമ്പത്തിക ത്തിരിമറി നടത്തിയതിന്റ പേരിൽ അന്വേഷണ വിധേയനായിട്ടുണ്ട്. പിടികൂടുമ്പോൾ പ്രതിയുടെ കൈയിൽ നിന്നും ലാപ്‌ടോപ്പും, പെൻഡ്രൈവും കണ്ടെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ എറണാകുളം പൊലീസ് അസ്സി.കമ്മീഷണർ പി.രാജ്കുമാറിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ ഫൈസൽ, എസ് ശരത്ത്, ജോസി, എഎസ്‌ഐ അനിൽ, എസ്‌പിഒ സന്ദീപ്കുമാർ, ജിബിൻലാൽ എന്നിവരാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.