തിരുവനന്തപുരം: പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ. പി ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകി.

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ വച്ച് പിടിയിലായത്. 40,000 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു. ബസിൽ പരസ്യം പതിച്ചതിനാണ് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ബാക്കി തുകയും നൽകിയില്ലെങ്കിൽ 12 ലക്ഷം രൂപയുടെ ബിൽ പിടിച്ചു വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൈക്കൂലി വാങ്ങിയത്.