തളിപറമ്പ്: തളിപറമ്പിൽ നിക്ഷേപമായി നൽകിയ തുക തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞ മുൻ പോസ്റ്റ് മാസ്റ്ററെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. ചിതപ്പിലെ പൊയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ മുൻ പോസ്റ്റ് മാസ്റ്ററും ഇപ്പോൾ ചെറുകുന്ന് പഞ്ചായത്ത് പത്താം വാർഡ് മുണ്ടപ്രം യു.ഡി.എഫ് അംഗവുമായ കൊയിലേരിയൻ കൃഷ്ണൻ നെയാണ് അറസ്റ്റ് ചെയ്തത്.

1998 ലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഇന്ദിരാ വികാസ് പത്ര സ്‌കീമിൽ പോസ്റ്റ് ഓഫിസിൽ നിക്ഷേപമായി നൽകിയ തുക തട്ടിയെടുത്തു എന്നായിരുന്നു പരാതി. കേസിൽ 2005ൽ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവിനും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി അപ്പീലിന് പോയെങ്കിലും സെഷൻസ് കോടതി ശിക്ഷ ശരിവച്ചു.

എന്നാൽ ജാമ്യ കാലാവധി കഴിഞ്ഞിട്ടും ജയിലിലേക്ക് പോകാതെ മുങ്ങുകയായിരുന്നു. തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൃഷ്ണനെതിരെ ആരോപണമുയർന്നത് നേരത്തെ തളിപറമ്പിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാവുകൂടിയാണ് റിമാൻഡിലായ കൊയിലേരിയൻ കൃഷ്ണൻ.