വടകര: കോഴിക്കോട് വടകരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കുളിന് സമീപം ചീരാം വീട്ടിൽ പീടികയ്ക്കടുത്തുള്ള കടയ്‌ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരുക്കേറ്റത്. വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി മുറ്റത്ത് നിൽക്കുകയായിരുന്ന പത്മിനിയെ കുത്താൻ അടുത്തേക്ക് വന്നപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു. പത്മിനിയുടെ കൈയ്ക്കാണ് പരുക്കേറ്റത്. മകൻ സ്വരാഗും കൂടെ ഉണ്ടായിരുന്നു.

സമീപത്തെ വീട്ടിലേക്കാണ് ആദ്യം കാട്ടുപന്നി എത്തിയത്. അടഞ്ഞുകിടന്ന ഗേറ്റ് തുറക്കാൻ കഴിയാതെ ഓടുന്നതിനിടയിൽ പത്മിനിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സ്‌കൂളിന് മുന്നിലെ റോഡിലൂടെ ഓടുന്നതിനിടയിൽ സ്‌കൂട്ടർ യാത്രക്കാരന് നേരെയും പന്നി തിരിഞ്ഞു. സ്‌കൂട്ടറിൽനിന്ന് വീണെങ്കിലും യാത്രക്കാരന് പരുക്കില്ല. സ്‌കൂളിന്റെ പരിസരത്ത് കാട്ടുപന്നിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലാണ്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.