ശാസ്താംകോട്ട: ചില്ലറവിൽപ്പനയ്ക്കായി ശരീരത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 11 ഗ്രാം എം.ഡി.എം.എ.യും വിറ്റുകിട്ടിയ 80,000 രൂപയുമായാണ് യുവാവ് പിടിയിലായത്. റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പൊലീസും ചേർന്ന് തന്ത്രപരമായാണ് സ്‌കൂട്ടറിൽ വരികയായിരുന്ന ഇയാളെ ചീക്കൽക്കടവിൽവച്ച് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളത്തുങ്കരവീട്ടിൽ റിൻസൺ ആർ.എഡിസനാണ് പിടിയിലായത്.

രണ്ടുദിവസംമുമ്പ് കുണ്ടറയിൽ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കൾ പിടിയിലായിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിൻസന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പൊലീസും ചേർന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറിൽ വന്ന ഇയാൾ പിടിയിലായത്. എം.ഡി.എം.എ. യുടെ പ്രധാന ചില്ലറവിൽപ്പനക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ശരീരത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ്‌കുമാർ, എസ്‌ഐ. പ്രദീപ്കുമാർ, ജി.എസ്‌ഐ. ബിന്ദുലാൽ, ഡാൻസാഫ് എസ്‌ഐ. ജ്യോതിഷ് ചെറുവത്തൂർ, എഎസ്ഐ. രാധാകൃഷ്ണൻ, സി.പി.ഒ. മാരായ സാജു, വിപിൻ ക്ലീറ്റസ്, ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.