- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും വികാരവായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോ എന്ന് സംശയം; പത്രങ്ങളിൽ ദോഷംചെയ്തവരിൽ ചില പ്രമുഖർ പശ്ചാത്തപിക്കുന്നതും കണ്ടു; ഏതായാലും അത് നന്നായി'; കുറിപ്പുമായി ടി. പത്മനാഭൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ ടി. പത്മനാഭൻ. ഇത്രയും വികാരവായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ആരോടും ദേഷ്യമില്ലായിരുന്നു. അദ്ദേഹം തന്നോട് ദോഷം ചെയ്തവരെയും സ്നേഹിച്ചു. ബുധനാഴ്ച രാവിലത്തെ പത്രങ്ങളിൽ ദോഷം ചെയ്തവരിൽ ചില പ്രമുഖർ പശ്ചാത്തപിക്കുന്നതും കണ്ടു. ഏതായാലും അത് നന്നായി എന്നും ടി പത്മനാഭൻ പറയുന്നു.
ഉമ്മൻ ചാണ്ടിയോട് എനിക്ക് ആദ്യംമുതലേ ഏറെ സ്നേഹവും ബഹുമാനവുമായിരുന്നു. ഈ രണ്ടുവികാരവും ഞാൻ ഒരിക്കലും മറച്ചുവെക്കുകയും ചെയ്തിട്ടില്ല. എന്റെവീട്ടിൽ അദ്ദേഹം പലപ്പോഴും വന്നിട്ടുണ്ട്. ഒടുവിൽവന്നത് ഭാര്യ മരിച്ചപ്പോഴാണ്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകൾ നിരസിച്ച വ്യക്തിയാണ് ഞാൻ. എഴുത്തുകാർ ഈ അവാർഡ് ലഭിക്കാനായി ശയനപ്രദക്ഷിണംചെയ്യുന്ന നാടാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്ത് സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗമായി നിയമിച്ചപ്പോൾ ആ ബഹുമതി ഞാൻ സ്നേഹത്തോടെ ഏറ്റുവാങ്ങി. അങ്ങനെചെയ്തത് ഉമ്മൻ ചാണ്ടിയോടും അദ്ദേഹത്തിന്റെ അടുത്തസുഹൃത്തും അന്നത്തെ സാംസ്‌കാരികമന്ത്രിയുമായിരുന്ന കെ.സി. ജോസഫിനോടും എനിക്കുള്ള സ്നേഹബഹുമാനങ്ങളുടെ അടിസ്ഥാനങ്ങളിലായിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തിരുവനന്തപുരത്തുനടന്ന ലോക മലയാള സാഹിത്യസമ്മേളനത്തിൽ ഞാൻ പങ്കെടുത്തത്. അതിനു മുൻപ് മറ്റൊരു ലോക മലയാള സാഹിത്യ സമ്മേളനം തിരുവനന്തപുരത്ത് നടന്നിരുന്നു. എനിക്ക് അന്നും ക്ഷണമുണ്ടായിരുന്നു. പക്ഷേ, ഞാനതിൽ പങ്കെടുത്തിരുന്നില്ല.
പിന്നെ ഞാൻ ഉമ്മൻ ചാണ്ടിയെ കാണുന്നത് ഒരു കൊല്ലത്തിനുമുൻപ് തിരുവനന്തപുരത്ത് എന്റെ സുഹൃത്തായ എം.എം. ഹസ്സന്റെ ആത്മകഥ പ്രകാശനംചെയ്ത വേളയിലായിരുന്നു. ഉമ്മൻ ചാണ്ടി അങ്ങേയറ്റം അവശനായിരുന്നു. എന്നിട്ടും അദ്ദേഹം വരുകയും രണ്ടുവാക്ക് സംസാരിക്കുകയും ചെയ്തു.
ഇന്നലെ രാവിലെമുതൽ ടി.വി. ചാനലുകളിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും വികാരവായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.
ഉമ്മൻ ചാണ്ടിക്ക് ആരോടും ദേഷ്യമില്ലായിരുന്നു. അദ്ദേഹം തന്നോട് ദോഷം ചെയ്തവരെയും സ്നേഹിച്ചു. ബുധനാഴ്ച രാവിലത്തെ പത്രങ്ങളിൽ ദോഷംചെയ്തവരിൽ ചില പ്രമുഖർ പശ്ചാത്തപിക്കുന്നതുംകണ്ടു. ഏതായാലും അത് നന്നായി.




