ആലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഗൃഹനാഥനെയും മകനെയും ഇരുമ്പു പൈപ്പ് കൊണ്ടും ബിയർ കുപ്പി കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ശാവശേരി സ്വദേശി മോഹനൻ, മകൻ മിഥുൻ എന്നിവരെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്.

മോഹനന്റെ സഹോദരന് പ്രതി നൽകാനുള്ള പണം തിരികെ ചോദിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മിഥുനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മോഹനനെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പു കൊണ്ടും ബിയർ കുപ്പി കൊണ്ടുമുള്ള ആക്രമണത്തിൽ മോഹനന്റെ കണ്ണിന് താഴെയും തോളെല്ലിനും പൊട്ടൽ സംഭവിച്ചു. മോഹനൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതികളായ തണ്ണീർമുക്കം സ്വദേശികളായ കണ്ണൻ (അക്ഷയ് ആർ രാജേഷ് -18), ഉണ്ണി (അജയ് ആർ രാജേഷ് -18), വെളിമ്പറമ്പ് വീട്ടിൽ ബിജുമോൻ (48) ഇയാളുടെ മകൻ മണിക്കുട്ടൻ(വിമൽ ബിജു -19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.