വൈക്കം: വൈക്കം സ്റ്റേഷനിലെ എസ്‌ഐ അടക്കം നാല് പൊലീസ് ഉദ്യോഗസത്ഥരെ സസ്‌പെൻഡ് ചെയ്തു. സ്ത്രീയെ വഴിയിൽ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്‌ഐ അജ്മൽ ഹുസൈൻ, എഎസ്‌ഐ വി.കെ.വിനോദ്, സീനിയർ സിപിഒമാരായ വി.വിനോയ്, പി.ജെ.സാബു എന്നിവരെയാണു മധ്യമേഖലാ ഡിഐജി എ.ശ്രീനിവാസ് സസ്‌പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകിയെന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തതെന്നും തെളിഞ്ഞതോടെയാണു നടപടി. പരാതി കൈപ്പറ്റി രസീത് കൈമാറിയില്ലെന്നും കണ്ടെത്തി.

13നു രാത്രി ഏഴരയ്ക്കാണു സ്ത്രീക്കുനേരെ അതിക്രമം നടന്നത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവരെ സ്‌കൂട്ടറിൽ എത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ 22ന് ആണു പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാൻ വൈകിയതോടെ സ്ത്രീ, ഡിഐജിക്കു പരാതി നൽകിയിരുന്നു.