അഞ്ചൽ: ഇരുതലമൂരിയെ ഒരു കോടി രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഉന്മേഷ്, തൃശൂർ കേച്ചേരി സ്വദേശി നൗഫൽ എന്നിവരാണു കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലത്തിനു സമീപം മീയണ്ണൂരിൽ പിടിയിലായത്. രണ്ട് കാറുകളും ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ നാലു പേർ കടന്നുകളഞ്ഞു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്നവയാണ് ഇരുതലമൂരി. അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇരുതലമൂരിയെ ഒരു കോടി രൂപയ്ക്കു തൃശൂരിലെ ചിലർക്കു വിൽക്കാനുള്ള ശ്രമമായിരുന്നു എന്നു വനപാലകർ പറയുന്നു. ഇതിനു 138 സെന്റിമീറ്റർ നീളവും നാലര കിലോഗ്രാം ഭാരവും ഉണ്ട്. ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്.