ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയോളം തട്ടിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കളാണ് പിടിയിലായത്. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പുതുവൽ വീട്ടിൽ വിഷ്ണു (32), പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ മുറി നടുവിലേ പറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ് പുന്നപ്ര പൊലീസ് ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്കെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. പ്രതികൾ ആലപ്പുഴയിലേക്ക് വരുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ സംഘത്തിൽ എസ്‌ഐ രാകേഷ് ആർ.ആർ, എസ്‌ഐ വിനോദ് കുമാർ, എഎസ്ഐ അൻസ്, സി.പി.ഒമാരായ ഷഫീഖ് മോൻ, മുഹമ്മദ് സഹിൽ, എന്നവർ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.