മറയൂർ: എട്ടു ദിവസം മുൻപു ജോലി സ്ഥലത്തു നിന്നും കാണാതായ റിസോർട്ട് ജീവനക്കാരനെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകന്റെ (52) മൃതദേഹമാണ് പാറയിടുക്കിൽ നിന്നും കണ്ടെത്തിയത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. 23നു മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്.

23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. 26നു ഭാര്യയും മക്കളും മറയൂർ സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. ഭാര്യ: ജ്യോതിമണി. മക്കൾ: സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ: രമേഷ്, ഗണേശ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.