തൃശൂർ: മിത്ത് വിവാദം ആളിക്കത്തിച്ചത് സിപിഎമ്മും ബിജെപിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വർഗീയധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും സതീശൻ വിമർശിച്ചു.

നിലപാട് തിരുത്തിപ്പറഞ്ഞ ഗോവിന്ദനെ താൻ പരിഹസിക്കില്ല. ആ തിരുത്ത് വേണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. പരാമർശം നടത്തിയ സ്പീക്കറും തിരുത്തണം. സിപിഎമ്മിന്റെ കൈയിൽനിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. വിഷയം ആളിക്കത്തിക്കുകയാണ് ഇരുകൂട്ടരും ചെയ്തത്. ഇപ്പോഴത്തെ വിവാദം പോലും ഇരുവരും ചേർന്നുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും സതീശൻ ആരോപിച്ചു. വിഷയം എത്രയും വേഗം തീരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. കേരള സമൂഹത്തിന് പറ്റിയ കാര്യങ്ങൾ അല്ല ഇതെന്നും സതീശൻ പ്രതികരിച്ചു.

മതപരമായ വിശ്വാസങ്ങളെ ശാസ്ത്രവുമായി കുട്ടിക്കെട്ടേണ്ടതില്ല. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാട്. നാമജപഘോഷയാത്രയ്ക്കെതിരേ കേസെടുത്ത സർക്കാർ കൈവെട്ടുമെന്നും മോർച്ചറിയിൽ കിടത്തുമെന്നും ഭീഷണി മുഴക്കിയവർക്കെതിരേ കേസെടുത്തില്ലെന്നും സതീശൻ വിമർശിച്ചു. സതീശന്റെ മനസിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകളുണ്ടെന്ന എം വിഗോവിന്ദന്റെ പരാമർശത്തോടും അദ്ദേഹം പ്രതികരിച്ചു. ഗോൾവൽക്കരുടെ വിചാരധാരയെ വിമർശിച്ചതിന് തനിക്കെതിരെ കണ്ണൂരിൽ ആർഎസ്എസ് കേസ് കൊടുത്തിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.