ഇടുക്കി: വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർത്ഥികൾ കാൽ തെന്നി വെള്ളച്ചാട്ടത്തിലേക്ക് വീണു മരിച്ചു. നെടുങ്കണ്ടത്ത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാൽ കാൽ തെന്നി താഴേക്കുവീണാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവർ അപകടത്തിൽപ്പെട്ടതായി സംശയിക്കാൻ കാരണം. രണ്ടുപേർ അപകടത്തിൽപ്പെട്ടെന്ന സംശയത്തെത്തുടർന്ന് രാത്രിയിൽത്തന്നെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.

രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും മണിക്കൂറുകൾ നടത്തിയ തിരച്ചിലുകൾക്കൊടുവിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.