ബെംഗളൂരു: തക്കാളി മോഷണം പതിവായതോടെ ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടം നിർദ്ദേശം നൽകി. 120 രൂപയ്ക്കു മുകളിലാണ് ഇപ്പോഴും കിലോയ്ക്ക് തക്കാളിയുടെ മാർക്കറ്റ് വില.

തക്കാളിക്ക് വൻവിലക്കയറ്റമുണ്ടായതോടെ കർണാടകത്തിൽ വിവിധയിടങ്ങളിലെ തക്കാളി തോട്ടങ്ങളിൽ മോഷണം നടന്നിരുന്നു. ലക്ഷങ്ങൾ വിലവരുന്ന തക്കാളിയാണ് തോട്ടങ്ങളിൽനിന്ന് മോഷ്ടാക്കൾ കവർന്നത്. ഇതോടെയാണ് തക്കാളി തോട്ടങ്ങൾക്ക് സുരക്ഷ ഏർപ്പാടാക്കിയത്. ചാമരാജനഗറിലെ കബ്ബെപുരയിൽ ഒന്നര ഏക്കർ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു.

ഒരാഴ്ചമുമ്പ് കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് ലോറിയിൽ കൊണ്ടുപോയ 20 ലക്ഷം രൂപയുടെ തക്കാളി ഡ്രൈവർ ഗുജറാത്തിൽ കൊണ്ടുപോയി മറിച്ചുവിറ്റ് കടന്നുകളഞ്ഞിരുന്നു. ചിത്രദുർഗയിൽനിന്ന് കോലാറിലേക്ക് കൊണ്ടുപോയ 2000 കിലോ തക്കാളി വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും ചെയ്തു.