ഫുജൈറ: യുഎഇയിൽ ജോലിക്കിടെ കടലിൽ കാണാതായ മലയാളി മുങ്ങൽ വിദഗ്ധനായി തിരച്ചിൽ. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടെ തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് (32) കാണാതായത്. ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ് അനിൽ. പത്ത് വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന അനിൽ കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിൽ (ഹൾ) പ്രവേശിച്ചു ചെയ്യുന്ന സാഹസിക ജോലിയിൽ സൂപ്പർവൈസറായിരുന്നു.

സഹപ്രവർത്തകർക്ക് ജോലി പരിചയം കുറവായതിനാൽ ഞായറാഴ്ച അനിൽ തന്നെ ജോലി ഏറ്റെടുത്ത് കപ്പലിനടിയിലേക്ക് പോകുക ആയിരുന്നു. ശരീരത്തിൽ ഘടിപ്പിച്ച ഓക്‌സിജൻ സിലിണ്ടറാണ് ജീവൻ നിലനിർത്താനുള്ളത്. നിശ്ചിത സമയത്തിനു ശേഷവും തിരിച്ചെത്താതായതോടെ കപ്പൽ അധികൃതർ ഫുജൈറ പൊലീസിന്റെ സഹായം തേടി. പൊലീസിലെ മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഭാര്യ ടെസിക്കും നാലു വയസ്സുള്ള കുട്ടിക്കുമൊപ്പം ഫുജൈറയിലാണ് താമസിച്ചിരുന്നത്.