ശാസ്താംകോട്ട: കോളേജ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചശേഷം ശാസ്താംകോട്ട തടാകത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് വള്ളത്തിലെത്തി പിടികൂടി. ശാസ്താംകോട്ട രാജഗിരി സന്തോഷ്ഭവനത്തിൽ രാജേഷിനെ(40)യാണ് തന്ത്രപരമായി പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ശാസ്താംകോട്ട ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോൾ തിരക്കിനിടയിലൂടെ എത്തിയ രാജേഷ് പിന്നിൽ നിന്ന് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ തെക്കുഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളും സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരും ഇയാളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും രാജേഷ് തടാകത്തിൽ പമ്പിങ് സ്റ്റേഷനു സമീപത്ത് ചാടി മറുകരയിലേക്ക് നീന്തുകയായിരുന്നു. ഇതോടെ സംഭവമറിഞ്ഞ് ശാസ്താംകോട്ട എസ്‌ഐ. കെ.എച്ച്.ഷാനവാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പിന്തുടരുന്നത് പന്തിയല്ലെന്നു ബോധ്യപ്പട്ടതോടെ പൊലീസ് മറുഭാഗത്ത് കുതിരമുനമ്പിലൂടെ മത്സ്യബന്ധന വള്ളത്തിൽ തടാകത്തിലേക്ക് നീങ്ങി.

ഇയാളുടെ അടുത്തെത്തിയപ്പോഴേക്കും അയാൾ മുങ്ങിത്താഴുന്ന നിലയിലായിരുന്നു. രക്ഷപ്പെടുത്തി കരയിലെത്തിച്ച് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി. ആറോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. എന്നാൽ വിദ്യാർത്ഥിയുടെ മൊഴി ലഭിക്കാതിരുന്നതിനാൽ തത്കാലം സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. മൊഴി ലഭിച്ചശേഷം കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.