തിരുവനന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകും. സ്ഥാനാർത്ഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള അംഗീകാരമാണ്. ചാണ്ടി ഉമ്മനു വേണ്ടി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.

പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും അച്ചു ഉമ്മൻ മറുപടി നൽകി. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയതുകൊണ്ടാണ് 53 വർഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. അന്ത്യ യാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.