തിരുവനന്തപുരം: സ്‌പ്ലൈകോയിലെ ക്ഷാമം ഉടൻ തീരും. ഭക്ഷ്യവസ്തുക്കളുടെ ആദ്യഘട്ട സ്റ്റോക്ക് വ്യാഴാഴ്ച മുതൽ സപ്ലൈകോയിൽ എത്തും. കുടിശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ. അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്.

നിലവിൽ, 520 കോടി രൂപയാണ് കുടിശികയായി സപ്ലൈകോ നൽകാനുള്ളത്. എന്നാൽ സബ്സിഡി നൽകിയ വകയിൽ സപ്ലൈകോയ്ക്ക് 3,000 കോടി രൂപ സർക്കാർ നൽകാനുണ്ട്. പക്ഷേ ഓണം വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ 70 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സപ്ലൈകോയിൽ ഇന്ന് സാധനങ്ങൾ എത്തിയാൽ, വെള്ളിയാഴ്ച മുതൽ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള ഔട്ട്ലെറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങും.

ഓണം പ്രമാണിച്ച് 6,120 ടൺ പയറുവർഗങ്ങളും, 6,000 ടൺ സുഗന്ധവ്യഞ്ജനങ്ങളും, 4,570 ടൺ പഞ്ചസാരയും, 15,880 ടൺ വിവിധ തരം അരികളും, 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുന്നത്.