തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ കൗണ്ടറിലെത്തി പണം നൽകി യാത്രക്കാരി എടുത്ത ട്രെയിൻ റിസർവേഷൻ ടിക്കറ്റ് ഓൺലൈൻ ആയി മറ്റൊരാൾ റദ്ദാക്കി. ഇതറിയാതെ ട്രെയിനിൽ കയറിയ യാത്രക്കാരിയെ അർധരാത്രി ആർപിഎഫും ടിക്കറ്റ് പരിശോധകരും ചേർന്ന് ഇറക്കിവിട്ടതായി യുവതി പരാതി നൽകി. അതേസമയം ട്രെയിനിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. തിരുവനന്തപുരത്തു സോഫ്റ്റ്‌വെയർ എൻജിനീയറായ തൃശൂർ വടക്കാഞ്ചേരി സ്വദേശിനി കെ.ജയ സ്മിതയാണ് തന്നെ ഇറക്കിവിട്ടെന്നാരോപിച്ചു റെയിൽവേ ഡിവിഷനൽ കൊമേഴ്‌സ്യൽ മാനേജർക്കു പരാതി നൽകിയത്.

മംഗളൂരുവിൽ നിന്നു ജൂലൈ 30നു പുറപ്പെട്ട തിരുവനന്തപുരം സെൻട്രൽ എക്സ്‌പ്രസിലാണു സംഭവം. സംഭവത്തെക്കുറിച്ച് ജയ സ്മിത പറയുന്നു: ''ജൂലൈ 30നു വടക്കാഞ്ചേരി സ്റ്റേഷനിൽ നിന്നു തിരുവനന്തപുരത്തേക്കു വരാൻ ജൂലൈ 22നു റെയിൽവേ സ്റ്റേഷനിൽ എത്തിയാണു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്ലിപ്പിൽ വിവരങ്ങളെല്ലാം എഴുതി നൽകി ടിക്കറ്റ് വാങ്ങി. 30നു രാത്രി ഒൻപതരയോടെ വടക്കാഞ്ചേരിയിൽ നിന്നു ട്രെയിനിൽ കയറി എസ് 4 കംപാർട്‌മെന്റിലെ 41ാം നമ്പർ സീറ്റിലെത്തിയപ്പോൾ അവിടെ മറ്റൊരാൾ കിടക്കുന്നതു കണ്ടു. ബുക്ക് ചെയ്ത സീറ്റ് ലഭിക്കാത്തതിനാൽ ടിടിഇയെ വിളിച്ചു.

എന്റെ ടിക്കറ്റ് റദ്ദാക്കിയതായി കാണിക്കുന്നുവെന്നും യാത്ര തുടരണമെങ്കിൽ പിഴ അടയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ടിക്കറ്റ് ഞാൻ റദ്ദാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ തയാറല്ലെന്നും പറഞ്ഞു. വേറെയും ടിടിഇമാരും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എന്നോടു മോശമായി സംസാരിച്ചു.

രാത്രി 11 കഴിഞ്ഞ് ആലുവയിലെത്തിയപ്പോൾ ട്രെയിൻ പിടിച്ചിട്ടു. എന്നെ വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി അനധികൃത യാത്രക്കാരിയാണെന്ന് ആരോപിച്ചു കേസെടുത്തു. മാനസികമായി തളർന്ന ഞാൻ മറ്റൊരു ട്രെയിനിൽ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസം ഡിവിഷനൽ കൊമേഴ്‌സ്യൽ മാനേജർക്കു പരാതി നൽകി. ഞാൻ എഴുതി നൽകിയ ഫോൺ നമ്പർ തെറ്റായി വായിച്ച് എന്റർ ചെയ്ത ജീവനക്കാരൻ 3നു പകരം 5 ടൈപ്പ് ചെയ്‌തെന്നും ആ നമ്പറിലേക്കു ടിക്കറ്റ് കൺഫർമേഷൻ മെസേജ് എത്തിയപ്പോൾ ആ നമ്പറിന്റെ ഉടമ ടിക്കറ്റ് റദ്ദാക്കിയതാകാമെന്നുമാണ് അവർ പറഞ്ഞത്. ഞാനെഴുതിയ സ്ലിപ് അവർ കാണിച്ചു തന്നു. അതിൽ വ്യക്തമായി നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഞാൻ കണ്ടതാണ്''

ജയ സ്മിതയോടു മോശമായി പെരുമാറിയിട്ടില്ലെന്നു തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ പറഞ്ഞു. റദ്ദായ ടിക്കറ്റുമായി യാത്ര ചെയ്യാൻ കഴിയില്ലെന്നു മാന്യമായി അറിയിക്കുകയും ടിക്കറ്റിന് ചെലവായ തുക പൂർണമായി തിരികെ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. സ്ലിപ്പിൽ രേഖപ്പെടുത്തിയ നമ്പർ വ്യക്തമായിരുന്നില്ല. ടിക്കറ്റ് എടുക്കാൻ ഫോൺ നമ്പർ നൽകുമ്പോൾ അതു കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാരുടെ സൗകര്യാർഥമാണ് നേരിട്ടെടുക്കുന്ന ടിക്കറ്റ് ഓൺലൈൻ ആയി റദ്ദാക്കാൻ അവസരം നൽകുന്നതെന്നും റെയിൽവേ വിശദീകരിക്കുന്നു.