മാഹി: വടകര സ്വദേശിനിയായ പെൺ സുഹൃത്തിനെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് അറസ്റ്റിലായത്. മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്.

മാഹിയിൽ ഹോട്ടലിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്‌കയുമായ പെൺ സുഹൃത്തിനെ വിളിച്ചുവരുത്തി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമാണ് മാല കവർന്നത്. മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവർന്നത്. ഈ മാല പയ്യന്നൂരിലെ ഒരു ജൂവലറിയിൽ വിറ്റതായി പൊലീസ് കണ്ടെത്തി.

ജൂലൈ 28നാണ് സംഭവം. മോഷ്ടിച്ച സ്വർണം പയ്യന്നൂരിലെ ജൂവലറിയിൽ 1,19,000 രൂപക്ക് ഇയാൾ അതേ ദിവസം തന്നെ വിൽക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാഹി എസ്‌പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സിഐ ബി.എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

വടകരയിൽ വച്ചാണ് പ്രതി അറസ്റ്റിലായത്. മാഹി എസ്‌ഐ പി. പ്രദീപിന്റെ നേതൃത്വത്തിൽ എഎസ്ഐ കിഷോർ കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, പ്രശാന്ത്, ശ്രീജേഷ്, കോൺസ്റ്റബിൾമാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാർഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.