തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2023-24 അക്കാദമിക വർഷത്തിൽ 10,164 കുട്ടികൾ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതിനൊപ്പം സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം സർക്കാർ-എയ്ഡഡ് - അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വർഷം സർക്കാർ - എയ്ഡഡ്- അൺ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം 37,46,647 ആയി കുറഞ്ഞു. ഇതിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്.

കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ വിദ്യാർത്ഥികളുടെ കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിടാൻ വൈകുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഈ വർഷം പുതിയതായി പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ എട്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. 17,011 കുട്ടികൾ എട്ടാം ക്ലാസിൽ പുതിയതായി എത്തിയപ്പോൾ അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്.

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം,എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു.

എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56% (20,96,846) പേർ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.