ന്യൂഡൽഹി: കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ 'ഡിജിയാത്ര' സംവിധാനം ഈ മാസം നടപ്പാക്കും. ഇതോടെ യാത്രക്കാർക്ക് തിരക്കു മറികടന്ന് അതിവേഗം അകത്തുകടക്കാനാകും. പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിലുള്ളത്.

ഇതിനായി 'ഡിജിയാത്ര' മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം. ഇവർക്കു സെക്യൂരിറ്റി ചെക്കിനും പ്രത്യേക ലൈൻ ഉണ്ടായിരിക്കും. മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പുർ, ഗുവാഹത്തി എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ. ഇതോടെ 'ഡിജിയാത്ര' സേവനമുള്ള വിമാനത്താവളങ്ങളുടെ എണ്ണം 13 ആകും. കൊച്ചിയിൽ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 'ഡിജിയാത്ര'യുണ്ട്. ഓഗസ്റ്റ് 10 വരെയായി 34.6 ലക്ഷം പേർ ഇതുപയോഗിച്ചിട്ടുണ്ട്.