തിരുവനന്തപുരം: കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച പുതിയ പാഠപുസ്തങ്ങൾ തയാറാക്കി കഴിഞ്ഞു. പരീക്ഷയിലും ഇത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തും. പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ് സ്‌കൂളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങളും നെഹ്‌റുവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങളും ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങളാണ് ഒഴിവാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം ചർച്ച ചെയ്ത് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. -മന്ത്രി വ്യക്തമാക്കി.

രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഏതാണ്ട് 46000ത്തോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ടെന്നും ഒന്നാം ക്ലാസിൽ കുറച്ച് കുറവായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.