കൊച്ചി: ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കാരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണം. ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു.

ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്ന് കോടതി പറഞ്ഞു.

130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.കെ.എസ്.ആർ.ടി സി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി.ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു.

ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആർടിസിയിലെ എഐടിയുസി യൂണിയൻ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഓണക്കാല ആനുകൂല്യങ്ങൾ നൽകുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. കോടതി ഉത്തരവ് പോലും സർക്കാരും മാനേജ്‌മെന്റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി.യൂണിയനുകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും