കണ്ണൂർ: സി.പി. എം രക്തസാക്ഷി ധനരാജ് അനുസ്മരണത്തിന്റെ ഭാഗമായി ആർ. എസ. എസ് പ്രവർത്തകനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയതിന് 106-സി.പി. എം പ്രവർത്തകർക്കെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തു. അതേസമയം സി.പി. എമ്മിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രകോപനപരമായ പോസ്റ്ററുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ആർ. എസ്. എസ് പ്രവർത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.

കുന്നരുവിലെ ഡി.വൈ. എഫ്. ഐ നേതാവായിരുന്ന ധനരാജിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം വൈകുന്നേരം കാരന്താട്ട് പ്രകടനം നടത്തിയ സി.പി. എം പ്രവർത്തകർക്കെതിരെയാണ് കേസ്. പി.സിബിൻ കരിവെള്ളൂർ, ജിതിൻ കക്കംപാറ, പ്രീയേഷ് കുരിശുംമൂട്. സത്യൻകാരന്തോട്, സജിൻഭരതൻ, നാസർകക്കംപാറ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു നൂറ് പേർക്കുമെതിരെയാണ് കേസ്. ആലക്കാട്ടെ ആർ. എസ്. എസ്. ബി. ജെ.പി പ്രവർത്തകനായ കെ. എം ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. ബിജുവിനെ വധിക്കുമെന്ന തരത്തിൽ കുറ്റാരോപിതർ ഭീഷണി മുദ്രാവാക്യം വിളിച്ചുവെന്നാണ് പരാതി. അതേസമയം സിബിന്റെ പരാതിയിൽ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 15-മുതൽപലദിവസങ്ങളിലായി സമൂഹമാധ്യമത്തിൽ സി.പി. എമ്മിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടുവെന്നാണ് പരാതി.