- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഉപേക്ഷിച്ച കുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി; മൂന്നു വർഷത്തോളം ബന്ധുവായ കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച സംഭവം: കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
കാസർകോട്: അച്ഛൻ ഉപേക്ഷിച്ച കുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ ശേഷം പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്-ഒന്ന് ജഡ്ജി എ. മനോജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റിച്ചിരുന്നെങ്കിലും കോടതി ഇയാളെ കുറ്റക്കാരനെന്ന് തെളിവുകളോടെ കണ്ടെത്തുകയായിരുന്നു. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
12 വയസ്സിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെ മൂന്നുവർഷത്തോളമാണ് ഇയാൾ പീഡനത്തിന് ഇരയാക്കയത്. പ്രവാസിയായ ഇയാൾ നാട്ടിലുണ്ടായിരുന്ന സമയത്ത് വിവിധ ദിവസങ്ങളിലായി കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. അച്ഛൻ ഉപേക്ഷിച്ച കുട്ടിയെ പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാനെന്ന വ്യാജേനയാണ് ഇയാൾ കുടുംബവുമായി ബന്ധം സ്ഥാപിച്ചതും കുട്ടിയെ അടിക്കടി വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയതും.
2013 ഡിസംബർ മുതൽ 2014 ജൂൺ വരെയും 2014 ജൂലായിലെ പല ദിവസങ്ങളിലും 2016 മാർച്ച് മുതൽ ജൂൺവരെയുമുള്ള കാലത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. 12 വയസ്സു മുതൽ നേരിട്ട ദുരനുഭവം ആരോടും പറയാനാവാതെ പെൺകുട്ടി മാനസിക സംഘർഷമനുഭവിക്കുകയും ഇതിന് ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം മറ്റുള്ളവർ അറിഞ്ഞത്. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് കുട്ടി വിഷാദരോഗത്തിന് ചികിത്സ തേടിയത്.
വർഷങ്ങൾ നീണ്ട പീഡനപരമ്പര പുറത്തുവന്നതോടെ നിയമപരമായി മുന്നോട്ട് പോയ കുട്ടിയുടെ കുടുംബത്തെ സ്വാധിനീച്ച് മൊഴി മാറ്റിപ്പിച്ചിരുന്നു. അന്വേഷണസമയത്ത് പൊലീസിനു മുന്നിലും ആദ്യം കോടതിയിലും പീഡനവിവരങ്ങൾ തുറന്നുപറഞ്ഞ കുട്ടിയെ പിന്നീട് പ്രതിയുമായി ബന്ധപ്പെട്ടവർ സമീപിച്ച് മൊഴിമാറ്റിപ്പിച്ചതായാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മറ്റു തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെയാണ് കുറ്റക്കാരനെന്ന് വിധിച്ചത്.
16 സാക്ഷികളെ വിസ്തരിച്ച കേസിൽ 20 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള പീഡനം, പ്രകൃതിവിരുദ്ധപീഡനം, പോക്‌സോ നിയമപ്രകാരം സംരക്ഷണം നൽകേണ്ട ബന്ധുതന്നെ പീഡിപ്പിക്കൽ, 12 വയസ്സാകുന്നതിന് മുൻപുള്ള പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം എസ്‌ഐ. ആയിരുന്ന സുഭാഷ് ചന്ദ്രൻ പ്രാഥമികവിവര റിപ്പോർട്ട് തയ്യാറാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടറായിരുന്ന ഇ. അനൂപ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ (പോക്‌സോ) പ്രകാശ് അമ്മണ്ണായ ഹാജരായി.



