കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത സുരക്ഷാ വലയത്തിൽ കണ്ണൂരിൽനിന്ന് എറണാകുളത്തേക്കാണ് യാത്ര. വൈകീട്ട് 3.40-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്.

മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും റെയിൽവേ പൊലീസും സ്റ്റേഷനിലുണ്ടായിരുന്നു.

ഡ്രോൺ ഉപയോഗിച്ച് റെയിൽവേ പാളങ്ങളിൽ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും സ്റ്റേഷനിലെത്തി. അതേസമയം, സ്റ്റേഷനുള്ളിൽ മറ്റു യാത്രക്കാർക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.

കണ്ണൂരിലും തലശ്ശേരിയിലും അടുത്തിടെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിൽ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ, തലശ്ശേരി, മാഹി എന്നീ പ്രദേശങ്ങളിലെ പാളങ്ങളിലും പൊലീസ് വിന്യാസമുണ്ട്.