വണ്ടിപ്പെരിയാർ: വള്ളക്കടവ് പ്ലാമൂട് ഭാഗത്ത് കടുവയിറങ്ങി. അമ്മയും മക്കളും ഉൾപ്പെട്ട മൂന്നംഗ സംഘം ആണ് പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നു ജനവാസമേഖലയിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രി പെരിയാർ നദിയിലെ പാറപ്പുറത്ത് രണ്ടു കടുവകൾ ഇരിക്കുന്നതാണ് ആദ്യം കണ്ടത്. തൊട്ടു പിന്നാലെ സമീപത്തെ മൺ തിട്ടയിൽ നിന്ന് ഒരു കടുവ റോഡിലേക്കു ചാടിയ ശേഷം മറഞ്ഞതായും പ്രദേശവാസികൾ പറഞ്ഞു.

വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊടിച്ചും വെടിയൊച്ച കേൾപ്പിച്ചും ഇവയെ അകറ്റാൻ ശ്രമിച്ചു. ഇവയിൽ രണ്ടെണ്ണം കാട്ടിലേക്കു മടങ്ങി. എന്നാൽ ഒരു കടുവ പ്രദേശത്ത് ഉണ്ടോയെന്നു സംശയമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.