- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തിൽ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന്; ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിനെതിരെ എം വിൻസെന്റ് എംഎൽഎ സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകൾ സന്ദർശിക്കുവാൻ തയ്യാറാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അന്ന് തന്നെ സപ്ലൈകോ ഔട്ട്ലെറ്റുകൾ നേരിട്ട് സന്ദർശിച്ച ദൃശ്യമാധ്യമങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങളിൽ പലതും നിലവിൽ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങൾ സഹിതം വാർത്തയായി സംപ്രേഷണം ചെയ്തു. പത്രമാധ്യമങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങൾ മുഴുവൻ ലഭ്യമല്ലെന്നും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രി സഭയിൽ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിൻസെന്റ് സ്പീക്കർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തിൽ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നിയമസഭ അംഗമെന്ന നിലയിൽ എന്റെയും നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങൾ ലംഘിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആർ അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് എം. വിൻസെന്റ് സ്പീക്കറോട് അഭ്യർത്ഥിച്ചു.
കത്ത് പൂർണരൂപത്തിൽ
ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിലിന് എതിരെ താഴെ പറയുന്ന കാരണങ്ങളാൽ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നോട്ടീസ് നൽകുന്നു.
സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായതും സംബന്ധിച്ച് ശ്രീ. പി. സി. വിഷ്ണുനാഥ് എംഎൽഎ ഉൾപ്പെടെയുള്ളവർ 8.8.2023 ന് നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് സഭയിൽ വാക്കൗട്ട് പ്രസംഗം നടത്തിയ അവസരത്തിൽ, സപ്ലൈകോയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട 13 നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും നിലവിൽ ലഭ്യമല്ല എന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിന്റെ കൂടി അടിസ്ഥാനത്തിൽ അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ ഇല്ല എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റായ സ്റ്റേറ്റ്മെന്റ് ആണ് എന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകൾ സന്ദർശിക്കുവാൻ തയ്യാറാണ് എന്നും ബഹുമാനപ്പെട്ട ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സഭയിൽ വ്യക്തമാക്കി.
എന്നാൽ, അന്നേ ദിവസം തന്നെ വിവിധ സപ്ലൈകോ ഔട്ട്ലെറ്റുകൾ നേരിട്ട് സന്ദർശിച്ച ദൃശ്യമാധ്യമങ്ങൾ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നു വ്യക്തമാക്കുന്ന രീതിയിൽ, സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങളിൽ പലതും നിലവിൽ ലഭ്യമല്ല എന്ന വസ്തുത ദൃശ്യങ്ങൾ സഹിതം വാർത്തയായി സംപ്രേഷണം ചെയ്തു. കൂടാതെ വിവിധ പത്രമാധ്യമങ്ങൾ അടുത്ത ദിവസങ്ങളിൽ ഈ കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ അവശ്യസാധനങ്ങൾ മുഴുവൻ ലഭ്യമല്ല എന്നും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഈ കാര്യങ്ങളിൽ നിന്നും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സഭയിൽ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണ്.
ആയതിനാൽ, ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തിൽ പറഞ്ഞു സഭയെയും സാമാജികരെയും മന : പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നിയമസഭ അംഗമെന്ന നിലയിൽ എന്റെയും നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങൾ ലംഘിച്ചിരിക്കുന്നു. ആയതിനാൽ കേരള നിയമസഭയുടെ നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിലിന് എതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും ലഭ്യമല്ല എന്നത് വ്യക്തമാക്കിക്കൊണ്ട് വിവിധ ദൃശ്യമാധ്യമങ്ങൾ 8.8.23ന് നൽകിയ വാർത്തകളുടെ വീഡിയോ പകർപ്പും ഇത് സംബന്ധിച്ച് പത്രമാധ്യമങ്ങൾ 8.8.23ന് ശേഷം പ്രസിദ്ധീകരിച്ച വാർത്തകളുടെ പകർപ്പും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.



