- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഹൃദയ സ്തംഭനം; പിന്നാലെ മസ്തിഷ്‌ക മരണവും: 22കാരിക്ക് ദാരുണ മരണം
കരുമാല്ലൂർ: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയ സ്തംഭനമുണ്ടായ യുവതി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ഹൃദയ സ്തംഭനം ഉണ്ടായതിനു പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറയുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ദിവസങ്ങൾക്കകം മരണപ്പെടുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
അണ്ഡാശയത്തിൽ ചില അസുഖങ്ങൾ കണ്ടതിനെ തുടർന്ന് 16-നാണ് ശ്വേതയെ ആലുവ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നൽകി. 9.45-ന് ഇവർക്ക് ഹൃദയസ്തംഭനം ഉണ്ടായി. തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞു. ഓക്സിജൻ നൽകാനുള്ള സജ്ജീകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഇതിനിടെ മസ്തിഷ്‌ക മരണം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം. സി.എ. ആശുപത്രിയിൽ അനസ്തേഷ്യ കൊടുത്തതിൽ വന്ന പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതികരണത്തിനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഫാക്ടിലെ താത്കാലിക ചുമട്ടുതൊഴിലാളിയായ വിഷ്ണു ഒന്നര വർഷം മുൻപാണ് ശ്വേതയെ വിവാഹം കഴിച്ചത്. മാള എരവത്തൂർ പിച്ചച്ചേരിൽ പറമ്പിൽ ബാബു, ബിന്ദു ദമ്പതിമാരുടെ മകളാണ്. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ



