- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ എടുത്ത വായ്പ തിരിച്ചടച്ചില്ല; മകന്റെ വീടിന് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി: ഗൗരവമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: അമ്മ എടുത്ത വായ്പ തിരിച്ചടക്കാത്തതിനാൽ മകന്റെ വീട് ജപ്തി ചെയ്യുമെന്ന സഹകരണ ബാങ്കിന്റെ ഭീഷണി. അമ്മയ്ക്ക് സർക്കാർ പതിച്ചു നൽകിയ സ്ഥലത്താണ് ജപ്തി ഭീഷണിയുള്ളത്. ബാങ്കിന്റെ ഭീഷണി ഗൗരവമായി കണ്ട് ഈ പരാതിയിൽ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വായ്പയെടുത്തയാളുടെ മകൻ പള്ളിത്താഴം ലക്ഷംവീട് കോളനി പാലശേരിൽ മനോജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കണയന്നൂർ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൽനിന്ന് എടുത്ത വായ്പയിലുള്ള ജപ്തി നടപടിയിൽ ഇടപെടാനാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി എറണാകുളം ജോയിന്റ് രജിസ്ട്രാർക്ക് (ജനറൽ) നിർദ്ദേശം നൽകിയത്. 2015-ൽ മൂന്നു ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നും ഒരു ലക്ഷം രൂപ തിരിച്ചടച്ചെന്നും പരാതിയിൽ പറയുന്നു. 2021 മാർച്ച് ഏഴിന് അമ്മ മരിച്ചു.
ഹൃദ്രോഗിയാണെന്നും ചികിത്സ നടത്താൻ പണമില്ലെന്നും ആറു വയസ്സുള്ള പെൺകുട്ടിയുമായി ജീവിക്കുന്ന തന്റെ വീട് ലേലം ചെയ്യുന്നത് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഗൗരവമായി ഇടപെടാൻ നിർദ്ദേശം നൽകിയത്. എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
പരാതിക്കാരന്റെ അമ്മ നാലു വായ്പകളിലായി 6,80,000 രൂപയാണ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നത്. 2023 മാർച്ച് 27-ലെ കണക്ക് പ്രകാരം 5,91,501 രൂപ കുടിശ്ശികയാണ്. വായ്പ തീർക്കുന്നതിന് 6,80,719 രൂപ ആവശ്യമാണ്. വായ്പകളിൽ ജപ്തി നടപടികൾ താത്കാലികമായി നിർത്തി െവച്ചിരിക്കുകയാണ്. വായ്പ പൂർണമായി തീർപ്പാക്കിയാൽ 73,508 രൂപ ഇളവ് അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പലിശ മുതലിൽ ചേർത്ത് പുതുക്കിവെച്ചതാണ് ഇത്രയും തുക വരാൻ കാരണം.



