മലപ്പുറം: തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ഉൾപ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. വിഷ്ണു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നാട്ടുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി.

സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനായി എത്തിച്ചത്. സംഭവ സ്ഥലത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പ്രതികൾക്കെതിരെ ജനരോഷം ശക്തമായിരുന്നു. പൊലീസ് സംഘം ഏറേ പണിപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്.

വ്യാഴാഴ്ച വൈകീട്ടാണ് മഞ്ചേരി കോടതിയിൽനിന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഡിവൈഎസ്‌പി എം സന്തോഷ്‌കുമാർ, അന്വേഷണ സംഘ തലവൻ കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.