- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓണ വിപണിയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി മന്ത്രി വീണ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്.
പാലിന്റെ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ആറുമുതലാണ് രാത്രിയും പകലും തുടർച്ചയായ പരിശോധനകൾ ആരംഭിച്ചത്. കുമളി, പാറശാല, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്.അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന തുടരുകയാണ്. ഇതുകൂടാതെ ഓണം വിപണിയിലെ പരിശോധനയും ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.




