തൃശ്ശൂർ: തൃശ്ശൂർ വരവൂരിൽ ഇതര സംസ്ഥാന തൊഴിലാളി തൊഴിലുടമയെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതി തമിഴ്‌നാട് സ്വദേശി മുനിച്ചാമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വാൾകൊണ്ടുള്ള വെട്ടിൽ, താടിയെല്ലിന് പരിക്കേറ്റു.

വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്ത് നിന്ന് പിന്നീട് കണ്ടെത്തി. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് മുനിച്ചാമി. വിജയനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം.