- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക് പ്രവർത്തിക്കാത്തതിനാൽ ഡിക്കി തുറക്കാനാവില്ലെന്ന് വാഹന ഉടമ; മെക്കാനിക്കിനെ എത്തിച്ച് തുറന്നപ്പോൾ കണ്ടത് 375 കുപ്പി വിദേശമദ്യം
തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കിയിൽ നിന്നും ലഭിച്ചത് 375 കുപ്പി വിദേശമദ്യം. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) പൊലീസിന്റെ പിടിയിലായി. സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മുബാസ് പിടിയിലായത്
പൊലീസ് പിടിച്ചപ്പോൾ ഡിക്കി തുറക്കാനാകുന്നില്ലെന്ന അഭിനയം ഇയാൾ കാഴ്ചവെച്ചു. എന്നാൽ ഇതു വകവയ്ക്കാതെ പൊലീസ് മെക്കാനിക്കിനെ കൊണ്ടുവന്ന് തുറന്നപ്പോഴാണ് മദ്യം കണ്ടെത്തിയത്. ഓണത്തിന്റെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ അശ്വനി ജങ്ഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്നാണ് ഇയാൾ പൊലീസുകാരോട് പറഞ്ഞിരുന്നത്. തുടർന്ന് പൊലീസ് മെക്കാനിക്കിനെ എത്തിച്ച് ഡിക്കി തുറന്നപ്പോൾ മുന്തിയ ഇനം വിദേശമദ്യം വാഹനത്തിൽ കണ്ടെത്തുകയായിരുന്നു.
ഓണത്തിന് വിൽപ്പന നടത്താൻ എത്തിച്ചവയാണ് ഇത്. ലഹരി കടത്തിയതിന് കോഴിക്കോട്, വടകര, ചാലക്കുടി, ചാവക്കാട് സ്റ്റേഷനുകളിൽ മുബാസിന്റെ പേരിൽ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബ്രൗൺഷുഗർ കടത്തിയതും മദ്യം കടത്തിയതുമെല്ലാം ഇതിൽപ്പെടും.
അന്വേഷണസംഘത്തിൽ ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, എം.ആർ. അരുൺകുമാർ, ജില്ലാ ലഹരിവിരുദ്ധസേന സബ് ഇൻസ്‌പെക്ടർമാരുമായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി. സുദേവ്, പഴനിസ്വാമി, സുഹൈൽ, ലികേഷ്, വിപിൻ, എസ്. സുജിത്ത്, എസ്. ശരത്ത്, കെ.കെ. ആഷിഷ്, ആർ. രഞ്ജു എന്നിവരാണ് ഉണ്ടായിരുന്നത്.



