കൊച്ചി: കുട്ടിക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ അവകാശത്തർക്കത്തിൽ കുട്ടിക്ക് സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ച് ഹൈക്കോടതി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മാതാപിതാക്കൾ കോഴിക്കോട് കുടുംബക്കോടതിയിൽ നൽകിയ ഹർജികളിലാണ് ഹൈക്കോടതി കുട്ടിക്കു വേണ്ടി സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാൻ നിർദേശിച്ചത്. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.

കേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു ഉത്തരവ്. അവകാശതർക്കത്തിലെ ഹർജികൾ മൂന്ന് മാസത്തിനകം തീർപ്പാക്കാനും നിർദേശിച്ചു.
മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. എട്ടര വയസ്സുള്ള കുട്ടിയെ വിട്ടുകിട്ടാൻ പിതാവ് കുടുംബക്കോടതിയിൽ ഹർജി നൽകിയെങ്കിലും തുടർനടപടികൾക്കു മുതിർന്നില്ല. എന്നാൽ, കുട്ടിയെ വിട്ടുകിട്ടാൻ അമ്മ ഉപഹർജി നൽകി. വാദം കേട്ട കുടുംബക്കോടതി കുട്ടിയെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു. തുടർ നടപടിക്കു മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാൻ കോടതിക്കു കഴിയുമോയെന്ന വിഷയമാണു ഹൈക്കോടതി പരിഗണിച്ചത്.

അമ്മയുടെ മാതാപിതാക്കൾക്കെതിരെ പോക്‌സോ കേസ് നിലവിലുള്ളതും ഡിവിഷൻ ബെഞ്ചിൽ ചർച്ചയായി. തുടർന്നാണു കുട്ടിയുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രത്യേകം അഭിഭാഷകനെ വയ്ക്കുന്നത് ഉചിതമാണെന്ന അഭിപ്രായം ഉയർന്നത്. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ ഭാഗമായ വിക്ടിം റൈറ്റ്‌സ് സെന്ററിലെ പ്രൊജക്ട് കോ ഓർഡിനേറ്ററായ അഡ്വ. പാർവതി മേനോനാണ് ഇതു മുന്നോട്ടുവച്ചത്. കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടിക്കുവേണ്ടി അഭിഭാഷകനെ നിയോഗിക്കുന്ന രീതി നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.