പയ്യന്നൂർ: പയ്യന്നൂരിൽ 12 വയസ്സുകാരന് ബാക്ടീരിയ വഴി വന്നെത്തുന്ന മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചു. പ്രദേശത്തെ മറ്റൊരു യുവാവ് സമാനമായ രോഗലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. മണ്ണിൽനിന്നോ മലിനജലത്തിൽനിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.രോഗം കണ്ടെത്തിയ പ്രദേശത്തെ വീടുകളിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് കുട്ടിക്ക് മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ താടിയിൽ കുരുപോലെ വന്ന് പഴുത്ത് വ്രണമായി മാറിയിരുന്നു. തുടർന്നാണ് മംഗളൂരു ആശുപത്രിയിൽ കൊണ്ടുപോയത്. പഴുപ്പ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ അസുഖം തിരിച്ചറിഞ്ഞത്. അടുത്തുള്ള കുളത്തിൽനിന്നായിരിക്കാം ഇരുവർക്കും രോഗവ്യാപനമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ആരോഗ്യവിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. ഈ കുളം ഉപയോഗിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ കുളം ഉപയോഗിച്ചുവരുന്നവരുമായി ബന്ധപ്പെട്ട് പ്രദേശത്ത് സർവേ ഉൾപ്പെടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
ബർക്കോൾഡറിയ സ്യൂഡോമലെ എന്ന ബാക്ടീരിയയാണ് രോഗാണു. ചെളിയിലും മണ്ണിലും മലിനജലത്തിലും കാണുന്ന ബാക്ടീരിയയാണിത്. മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം. ഭക്ഷണത്തിലൂടെയോ വെള്ളത്തിൽനിന്നോ മണ്ണിൽനിന്നോ മുറിവിലൂടെയോ രോഗം ബാധിക്കാം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പകരില്ല.
ലക്ഷണങ്ങൾ
ചിലരിൽ പതുക്കെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുക. മറ്റു ചിലരിൽ പെട്ടെന്നുതന്നെ തുടങ്ങിയേക്കാം. രോഗാണു ശരീരത്തിലെത്തി ഒന്നുമുതൽ നാല് ആഴ്ചയ്ക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
പനി, ചുമ, തലവേദന എന്നിവയിൽ തുടങ്ങി ശ്വാസംമുട്ടൽ, നെഞ്ചുവേദന, ന്യൂമോണിയ എന്നിവയിൽ എത്താം. ചർമത്തിൽ കുരുക്കൾ, വ്രണം, ലസികാഗ്രന്ഥിവീക്കം. പ്രതിരോധശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും തീവ്രമാകാൻ സാധ്യത കൂടുതലാണ്.
Facebook Comments