കൊച്ചി: ഓണാഘോഷങ്ങൾക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്കും മറ്റും മടങ്ങുന്നവർക്കായി എറണാകുളം - ചെന്നൈ റൂട്ടിൽ ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ ട്രെയിനിന്റെ പ്രഖ്യാപനം. സെപ്റ്റംബർ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസർവേഷൻ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവ്വീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു.

എറണാകുളം - വേളാങ്കണ്ണി എക്സ്‌പ്രസ്സ്, കൊല്ലം തിരുപ്പതി എക്സ്‌പ്രസ്സ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. ആഴ്ചയിൽ ഒരു ദിവസം സ്‌പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്‌പ്രസ്സ് സ്ഥിര സർവ്വീസാക്കാനാണ് റെയിൽവേയുടെ തീരുമാനം. ദക്ഷിണ റെയിൽവേയുടെ നടപടിക്രമം പൂർത്തിയാകുന്നതോടെ തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12.35ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാവും സർവ്വീസ്. തിരികെ, ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്. പുതുതായി അനുവദിച്ച കൊല്ലം- തിരുപ്പതി എക്സ്‌പ്രസും ആഴ്ചയിൽ രണ്ടു ദിവസമാവും സർവീസ് നടത്തുക.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നും ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തു നിന്നുമായിരിക്കും ഈ ട്രെയിൻ സർവ്വീസ്. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണു സർവീസ്. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്സ് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥ് എക്സ്‌പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്‌പ്രസ്സിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ തീരുമാനമായി. മലബാർ എക്‌സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു.