ന്യൂഡൽഹി: ഡൽഹിയിൽ ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട യുവതി, ബസിനെ മറികടന്നെത്തിയ വാഹനം തട്ടി മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ നിന്നുള്ള ബാബ്ലി (20) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനേത്തുടർന്ന് ഛർദിക്കാനായാണ് യുവതി ബസിനകത്തു നിന്നും തല പുറത്തേക്കിട്ടത്. എന്നാൽ ബസിനെ മറികടന്നെത്തിയ വാഹനത്തിനും ബസിന്റെ ചില്ലിനുമിടയിൽ കുടുങ്ങി തല ഞെരിഞ്ഞ് അമരുകയായിരുന്നു.

സംഭവത്തിൽ യുവതിയുടെ തല പൂർണമായും തകർന്നു. ഹരിയാന റോഡ്വേയ്‌സിന്റെ ലുധിയാനയിലേക്കുള്ള ബസിൽ കശ്മീരി ഗേറ്റിൽനിന്നാണ് ഇവർ കയറിയത്. യുവതിയുടെ സഹോദരിയും ഭർത്താവും അവരുടെ മൂന്നു കുട്ടികളും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.