- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അനന്തപുരിയെ ദീപക്കാഴ്‌ച്ചകളിൽ നിറച്ചും മുപ്പത്തിയൊന്നോളം വേദികളിൽ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടർത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്‌ച്ചകൾ നാളെ(സെപ്റ്റംബർ രണ്ട്) പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും പ്രധാനവേദിയായ കനകക്കുന്നിലും വിവിധ സർക്കാർ ഓഫീസുകളിലുമൊരുക്കിയ ദീപാലങ്കാരത്തിനുപുറമെ ഇത്തവണ അതിവിപുലമായ ലേസർ ഷോയും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങുന്ന ലേസർ ഷോ കാണാനും ന്യൂജൻ പാട്ടിനൊപ്പം തുള്ളാനും നിരവധി പേരാണ് കനകക്കുന്നിലെത്തുന്നത്.നിരവധി പുതുമകൾ ചേർന്ന ദീപാലങ്കാരവും ലേസർ ഷോയും നാളെക്കൂടി ആസ്വദിക്കാം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 31ലധികം വേദികളിൽ നടന്ന അതിവിപുലമായ കലാപ്രകടനങ്ങളും ഇത്തവണ വൻജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഇന്ന് പ്രധാന വേദിയായ നിശാഗന്ധിയിൽ ഷഹബാസ് അമൻ നയിക്കുന്ന ഗസൽ സന്ധ്യയും സെൻട്രൽ സ്റ്റേഡിയത്തിൽ ഗൗരി ലക്ഷ്മി ബാൻഡും ശംഖുമുഖത്ത് പിന്നണി ഗായിക രാജലക്ഷ്മിയും നെടുമങ്ങാട് മൃദുല വാര്യർ ബാൻഡും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രഞ്ജിനി ജോസ് ബാൻഡും കലാപ്രകടനങ്ങൾ നടത്തും.ഇതിനുപുറമെ നിരവധി നാടൻ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ നൃത്തവും അനുഷ്ഠാനകലകളും വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്.
കനകക്കുന്നിലെ ട്രേഡ് ഫെയറും എക്‌സിബിഷനും ഭക്ഷ്യമേളയും ഇതിനോടകം തന്നെ ഓണംവാരാഘോഷത്തിനെത്തുന്നവരുടെ ഇഷ്ടസ്ഥലങ്ങളായി മാറിയിട്ടുണ്ട്.രാവിലെ10 മുതൽ വൈകുന്നേരം10വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും മനസിലാക്കാൻ കഴിയുന്ന സ്റ്റാളുകൾ,സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകൾ, വിവിധ ജില്ലകളുടെ രുചികൾ ആസ്വദിക്കാൻ കഴിയുന്ന അതിവിപുലമായ ഫുഡ് കോർട്ട്,കുട്ടികൾക്ക് വിവിധ വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഗെയിം സോൺ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.



