കണ്ണൂർ: പുല്ലുമുറിക്കുന്ന മെഷീന്റെ ബ്ലേഡ് തട്ടി മുറിവേറ്റ മൂർഖൻ പാമ്പിനെ മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തളിപ്പറമ്പ് പാളയാട് നിന്നാണു പാമ്പിനെ കൊണ്ടുവന്നത്. മരുന്നു നൽകാനും ഒരാഴ്ചത്തെ സംരക്ഷണത്തിനും ഡോക്ടർമാർ നിർദേശിച്ചു. തളിപ്പറമ്പ് റേഞ്ച് ഓഫിസറുടെ നിർദേശപ്രകാരം സർപ്പ ടീം അംഗവും പ്രസാദ് ഫാൻസ് മെംബറുമായ സുജിത്ത്, മനോജ് മാധവൻ എന്നിവരാണു പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ഒരാഴ്ചയ്ക്കു ശേഷം പാമ്പിനെ അതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നുവിടും. ഡോ.നവാസ് ഷെരീഫും ഡോ.ഷെറിനും ചേർന്നാണു പാമ്പിനെ ചികിത്സിച്ചത്. 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന മൂർഖൻ പാമ്പിനെ കൊന്നാൽ ഏഴു വർഷം വരെ തടവും പിഴയും കൂടിയ ശിക്ഷ ലഭിക്കും.