ഈരാറ്റുപേട്ട: പ്രസവത്തിന് പിന്നാലെ ഉണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ മരിച്ചു. പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതിയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മരിച്ചത്. യുവതിയുടെ നില ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണു മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്‌സായ ആര്യമോളെ 22-ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി 11.30നു മരണം സംഭവിക്കുക ആയിരുന്നു.