പാലാ: മൂന്നരവയസ്സുള്ള കുഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തിൽ അരഞ്ഞാണം വിഴുങ്ങി. പള്ളിക്കത്തോട് സ്വദേശികളായ ദമ്പതിമാരുടെ പെൺകുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. ഉടൻ തന്നെ കുഞ്ഞിനെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയും ഡോക്ടർമാരുടെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി വീടിനുള്ളിൽ കളിക്കുന്നതിനിടെ കുട്ടിയുടെ അരയിൽനിന്നു ഊരിപ്പോയ അരഞ്ഞാണം അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോൾ അരഞ്ഞാണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. ഉടനെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.

ഡോ. വിപിൻ ലാലിന്റെ നേതൃത്വത്തിൽ എക്സ്റേ എടുത്തതോടെ അരഞ്ഞാണം വയറിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്തെറ്റിസ്റ്റുകളായ ഡോ. ലിബി ജി.പാപ്പച്ചൻ, ഡോ.സേവ്യർ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിനെ എൻഡോസ്‌കോപ്പിക്ക് വിധേയയാക്കി. തുടർന്ന്, കുഞ്ഞിന്റെ വയറ്റിൽനിന്ന് അരഞ്ഞാണം പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് വീട്ടിലേക്ക് മടങ്ങി.