- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകയറി ആക്രമണം; യുവാവിന്റെ കൈ അടിച്ചൊടിച്ചു; രണ്ട് പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് വീടുകയറി ആക്രമണം നടത്തുകയും യുവാവിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. നേതാജിപുരം കല്ലംപള്ളി വീട്ടിൽ എം. ദിനീഷ് (33), നേതാജിപുരം കലാഭവനിൽ എം. ശ്യാംകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. നേതാജിപുരം നഹാസ് മൻസിലിൽ നഹാസിന്റെ വീടിനു നേരെയാണ് സംഘം ആക്രമണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്്ച രാത്രി 8.30ന് നേതാജിപുരം സൊസൈറ്റി ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റത്തിനൊടുവിൽ ഇരുവരും ആദ്യം നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു. പിന്നീട് സംഘമായി എത്തിയ ആക്രമികൾ നഹാസിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകൾ തല്ലി തകർത്തു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്.
തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. സമീപത്തെ വീടിന്റെ ഗേറ്റും അക്രമി സംഘം ചവിട്ടി പൊളിച്ചു. ആക്രമത്തിൽ കൈക്ക് ഗുരുതരമായി പരുക്കേറ്റ നഹാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവർ അടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് ഏഴിനായിരുന്നു രാജുവിന് നേരെ ആക്രമണം ഉണ്ടായത്. 2014ൽ വാവറ അമ്പലത്ത് യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്തുകൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ദിനീഷെന്ന് പൊലീസ് പറഞ്ഞു. പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിൽ എസ്ഐ രാജീവ്, എഎസ്ഐ വിനോദ് കുമാർ, സിപിഒമാരായ പി ശ്യാംകുമാർ, എ ഷാൻ, രതീഷ് കുമാർ എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




