കണ്ണൂർ: യന്ത്രത്തകരാറിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികളായ 13 മത്സ്യത്തൊഴിലാളികളുമായി പുറംകടലിൽ കുടുങ്ങിയ ബോട്ട് കണ്ണൂരിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം കരയ്‌ക്കെത്തിച്ചു. മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. എൻജിൻ തകരാറിനെ തുടർന്ന് കണ്ണൂരിൽ നിന്നു 90 നോട്ടിക്കൽ മൈൽ അകലെ മൂന്നു ദിവസം കുടുങ്ങിക്കിടന്ന ബോട്ടാണ് കരയ്‌ക്കെത്തിച്ചത്. കണ്ണൂർ ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം അഴീക്കൽ തീരത്ത് എത്തിച്ചത്.

ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഓം മുരുക എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. കഴിഞ്ഞ മാസം 20നാണു ഈ ബോട്ട് കൊച്ചിയിൽ നിന്നു പുറപ്പെട്ടത്. യന്ത്രത്തകരാർ കാരണം മുന്നോട്ടു നീങ്ങാൻ കഴിയാതായതോടെ മത്സ്യത്തൊഴിലാളികൾ സാറ്റലൈറ്റ് ഫോൺ വഴി രാമേശ്വരത്തെ ഫിഷറീസ് അധികൃതരെ വിവരം അറിയിച്ചു. രാമേശ്വരത്തു നിന്നു കണ്ണൂർ ഫിഷറീസ് അസി. ഡയറക്ടർ ആർ.ജുഗ്നുവിന് അറിയിപ്പ് ലഭിച്ചു. പത്തു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബോട്ട് കെട്ടി വലിച്ച് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ അഴീക്കലിൽ എത്തിച്ചത്.