- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യ വിഷബാധയെന്ന് സംശയം; കുടുംബത്തോടൊപ്പം ഗോവയിൽ ഓണം ആഘോഷിച്ച് നാട്ടിലെത്തിയ നാലു വയസ്സുകാർ മരിച്ചു
തിരുവനന്തപുരം: ഗോവയിൽ ഓണം അവധി ആഘോഷിച്ച ശേഷം നാട്ടിലെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരൻ ഛർദ്ദിയും വയറിളക്കവും മൂലം മരിച്ചു. വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ അശ്വതിഭവനിൽ അനീഷിന്റെയും അശ്വതിയുടെയും ഇളയ മകൻ അനിരുദ്ധാണ് ദാരുണമായി മരിച്ചത്. ഭക്ഷ്യവിഷബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് സംശയം.
കഴിഞ്ഞ 28-നാണ് കുടുംബം ഗോവയിലേക്ക് യാത്ര പോയത്ു. 31-ന് രാത്രി തിരിച്ചെത്തി. തിരികെവരുമ്പോൾ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ നിന്നും ഇവർ ഷവർമ കഴിച്ചതായി പറയുന്നു. യാത്രയ്ക്കിടയിൽ പനിയും ക്ഷീണവും ബാധിച്ച നിലയിലായിരുന്നു കുട്ടി. നാട്ടിലെത്തിയ ശേഷം ഇവർ തൈയ്ക്കാടുള്ള ഹോട്ടലിൽ നിന്നും കുഴിമന്തിയും കഴിച്ചു. തുടർന്ന് കുട്ടിക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടാകുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആദ്യം മലയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കഴിഞ്ഞ രണ്ടിന് തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയ്ക്കു ശേഷം മറ്റു കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു. വീട്ടിലെത്തിയിട്ടും കുട്ടിക്ക് അസ്വസ്ഥത തുടർന്നതിനാൽ തിങ്കളാഴ്ച വെളുപ്പിന് ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഛർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. അനീഷിന്റെ മൂത്ത മകൻ അനകേഷ് (6), അച്ഛൻ ഗോപിനാഥ്, അമ്മ വസന്തകുമാരി (കേരള പൊലീസ്) എന്നിവരും ഇവരോടൊപ്പം യാത്രയിലുണ്ടായിരുന്നു. ഇതിൽ വസന്തകുമാരിക്ക് മാത്രമാണ് യാത്രയ്ക്കുശേഷം വയറിന് നേരിയ അസ്വസ്ഥതയുണ്ടായത്. മെഡിക്കൽകോളേജിൽ മൃതദേഹ പരിശോധനയ്ക്കു ശേഷം തൈക്കാട്ട് സംസ്‌കരിച്ചു.



