കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗികാതിക്രമത്തിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സംഭവത്തിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സംഭവം നടന്ന 2019 ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽനിന്നു ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം കേസിലെ പ്രതി ചേർക്കപ്പെട്ട ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടയിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. ഈ മാസം ഒന്നിനാണ് ഫേസ്‌ബുക്കിലൂടെ വനിതാ ഡോക്ടർ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്.